കൊച്ചി: വ്യവസായ വകുപ്പ് സംഘടിപ്പിച്ച ബയർ-സെല്ലർ മീറ്റിലൂടെ 100 കോടി രൂപയുടെ ഓർഡറുകൾ സംരംഭകർക്കു ലഭിച്ചെന്ന് മന്ത്രി പി. രാജീവ്. കേരളത്തിലെ 400ഓളം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പങ്കെടുപ്പിച്ചു സംഘടിപ്പിച്ച മേളയിൽ 22 രാജ്യങ്ങളിൽനിന്നായി 50ലധികം കമ്പനികളാണ് ഉത്പന്നങ്ങൾ വാങ്ങുന്നതിനായി എത്തിയതെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വാണിജ്യ വകുപ്പ്, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കളമശേരിയിൽ ആരംഭിച്ച സംസ്ഥാനതല അഗ്രോ ഫുഡ്പ്രോ 2026ന്റെ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിതരണ വകുപ്പുമായി ചേർന്ന് കെ-സ്റ്റോറുകൾ വഴി പ്രാദേശിക സംരംഭകരുടെ ഉത്പന്നങ്ങൾ വിൽക്കാൻ സൗകര്യമൊരുക്കി. നിലവിൽ 40 കോടി രൂപയിലധികം വിറ്റുവരവ് കെ-സ്റ്റോറുകൾ വഴി സംരംഭകർക്ക് ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.